കാസര്‍ഗോഡ്: ഡിജിറ്റല്‍ പഠനസൗകര്യമില്ലാതെ പ്രയാസപ്പെട്ട ആദിവാസി വിദ്യാര്‍ഥിനിക്ക് ലാപ്ടോപ് ലഭ്യമാക്കി പട്ടികജാതി പട്ടികവര്‍ഗക്ഷേമ മന്ത്രി കെ.എ. തുളസി. ദേലംപാടി കണ്ണംകോല്‍ ഉന്നതിയിലെ സിജകുമാരിക്കാണ് സഹായം ലഭിച്ചത്. തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസില്‍ വിദ്യാര്‍ഥിനിക്ക് മന്ത്രി ലാപ്ടോപ് നേരിട്ട് കൈമാറി. ഇതോടൊപ്പം വിദ്യാർഥിനിയുടെ അടിയന്തര ആവശ്യം പരിഗണിച്ച് വീട്ടില്‍ പ്രത്യേക പഠനമുറി നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
അച്ഛന് മരണപ്പെട്ട ഈ കുടുംബത്തിന്റെ ഏക ആശ്രയം തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ യശോദയാണ്. മലവേട്ടുവ വിഭാഗത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയായ ഈ വിദ്യാര്‍ഥിനി കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിഎ സോഷ്യല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. എന്നാല്‍ നിലവില്‍ ബിഎഡ് പഠനം തുടരുന്ന സിജകുമാരിക്ക് ലാപ്ടോപ് ഇല്ലാത്തത് പഠനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
മുന്‍പ് ലഭിച്ച ലാപ്ടോപ് തിരികെ നല്‍കേണ്ടി വന്നതു മുതല്‍ കടുത്ത ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് സിജ പഠനം മുന്നോട്ട് കൊണ്ടുപോയത്. സാങ്കേതിക തടസങ്ങളാല്‍ അര്‍ഹതപ്പെട്ട ലാപ്ടോപ് സിജകുമാരിക്ക് നിരസിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മന്ത്രി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. സിജ കുമാരിയുടെ അവസ്ഥ മനസിലാക്കിയ മന്ത്രി ഉടന്‍ തന്നെ ലാപ്ടോപ് നല്കുവാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തു. കല്ലമ്പലം സ്വദേശിയായ പ്രവാസി മലയാളി ലാപ്ടോപ് വാങ്ങി നല്‍കുകയുമായിരുന്നു.
ലൈഫ് പദ്ധതി പ്രകാരം ഈ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിര്‍മാണം നിലവില്‍ പുരോഗമിച്ചുവരികയാണ്. ഒരു നല്ല പഠനമുറിയില്ലാത്തതിന്റെ വിഷമം കൂടി സിജകുമാരി പങ്കുവെച്ചപ്പോള്‍, ആ ആവശ്യവും മന്ത്രി അനുഭാവപൂര്‍വം സ്വീകരിച്ചു. വീടിനോടൊപ്പം ഇരുന്ന് പഠിക്കാൻ ആവശ്യമായ പ്രത്യേക പഠനമുറി നിര്‍മിക്കുന്നതിന് വേണ്ട സാമ്പത്തികസഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പായും ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.